സങ്കീർത്തനങ്ങൾ. 113. യഹോവയെ വാഴ്ത്തുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക. യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ. യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും. ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്? അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു. അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.